2010, ജൂലൈ 24, ശനിയാഴ്‌ച

കണ്ടലും(തും)കാണേണ്ടതും

പ്രവേശനകവാടം
       ടുവില്‍ കണ്ടല്‍ പാര്‍ക്ക് അടച്ചുപൂട്ടി.വാദങ്ങള്‍ക്കും മറുവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ആക്രോശങ്ങള്‍ക്കും ഒടുവില്‍ അങ്ങിനെയൊരു പാര്‍ക്കേ നിലവിലില്ലെന്ന് സംഘാടകര്‍ തന്നെ തിരുത്തുന്നു.വാങ്ങിയത് പ്രവേശനഫീസല്ലെന്നും സംഭാവനമാത്രമെന്നും പ്രഖ്യാപനം.കണ്ടല്‍ പാര്‍ക്ക്പൂട്ടിച്ചതിനുശേഷം മാത്രം മറ്റ് കാര്യങ്ങളെന്ന് പ്രതിപക്ഷം.മാസങ്ങള്‍ക്കു മുന്നെ പാര്‍ക്കിന്നെതിരെ സമരംചെയ്ത് തല്ലു്വാങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരെ ചിത്രത്തിലെങ്ങും കാണാനില്ല.ജനാധിപത്യത്തിന്റെ നെടുംതൂണായ പ്രതിപക്ഷബഹുമാനവും ഫെഡറല്‍ സംവിധാനത്തിന്റെ നിലനില്പ് തന്നെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവാദങ്ങള്‍.
         അതിലോലവും അതേ സമയം അതി സങ്കീര്‍ണ്ണവുമായ ഒരു ആവാസവ്യവസ്ഥയാണ് കണ്ടല്‍ക്കാടുകളുടേത്. ജെ.സി.ബി കളുപയോഗിച്ച് മണ്ണുമാന്തി നീക്കിയും ഒഴുകിനടക്കുന്ന റസ്റ്റോറന്റുകള്‍ തീര്‍ത്തും സ്വാഭാവിക സംരക്ഷണം നടക്കില്ലെന്ന് തീര്‍ച്ച.അര്‍ദ്ധരാത്രിവരെ കത്തിനില്ക്കുന്ന ഹാലജന്‍ ബള്‍ബുകളും വൈദ്യുതാലങ്കാരവും ജീവജാലങ്ങള്‍ക്ക് എന്ത് സ്വൈര്യമാണ് നല്കുക?സമ്പത്തിന്റെയും സമൃദ്ധിയുടെയും നിറവിലുള്ള ജനസാമാന്യത്തിന് സുഗന്ധദ്രവ്യങ്ങളും പൂശി കടും നിറമാര്‍ന്ന ആടയാഭരണങ്ങളും അണിഞ്ഞ് വിലകൂടിയ കാറുകളിലെത്തി ഐസ്ക്രീമും പിസ്തയും മറ്റും തിന്ന് ആര്‍ത്തുല്ലസിക്കാനുള്ള മറ്റൊരുകേന്ദ്രം കൂടി എന്നല്ലാതെ എന്തു കണ്ടല്‍? എന്തു പരിസ്ഥിതി?
എന്തുകൊണ്ട് കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കപ്പെടണം?വനംവകുപ്പിനും സര്‍ക്കാറുകള്‍ക്കും അതില്‍ എന്തു ചെയ്യാനുണ്ട്?ജനങ്ങളുടെ കൂട്ടായ്മകള്‍ കണ്ടല്‍സംരക്ഷണം ഏറ്റെടുക്കുന്നത് നല്ലതല്ലേ?വിനോദസഞ്ചാരത്തിനും അതുവഴി ലാഭമുണ്ടാക്കാനും ഈ ലോലമായ ആവാസത്തെ വിട്ടുകൊടുക്കേണ്ടതുണ്ടോ?സംരക്ഷിക്കപ്പെടുന്നത്പാര്‍ട്ടി-വ്യക്തിതാല്‍പ്പര്യങ്ങളായിരിക്കില്ലേ?ചോദ്യങ്ങള്‍ നിരവധിയാണ്.

       ശാസ്ത്രവും ലോകവും യഥാര്‍ത്ഥ പ്രാധാന്യം മനസ്സിലാക്കിവരുമ്പേഴേക്കും നമ്മുടെ കണ്ടല്‍ക്കാടുകളുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടിരുന്നു.കടലും കരയും ചേരുന്നയിടങ്ങളിലും നദികളുടെയും കായലുകളുടെയും അഴിമുഖങ്ങളിലുമാണ് ഇവ സ്വാഭാവികമായും കണ്ടുവരുന്നത്.560 കിലോമീറ്റര്‍ സമുദ്രതീരവും ഒഴുകിഎത്തുന്ന 41 നദികളും ഉള്ള കേരളം കണ്ടല്‍സമൃദ്ധിയില്‍ മുന്നിലായിരുന്നു.700 .കി.മീ കണ്ടല്‍ക്കാടുകള്‍ ഇവിടെ ഉണ്ടായിരുന്നു.ഇന്‍ഡ്യയിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ ബംഗാളിലെ സുന്ദരവനത്തിനു തൊട്ടുപിന്നില്‍.പക്ഷെ ഇന്ന് കേരളത്തില്‍ ഇന്ന് അവശേഷിക്കുന്നത് വെറും 35 .കി.മീ മാത്രം.(20 .കി.മീ എന്ന് 23/07/2010 ലെ മാതൃഭൂമി)അതും തൊണ്ണൂറ് ശതമാനവും സ്വകാര്യവ്യക്തികളുടെ കൈവശവും.ഇതില്‍ 83ശതമാനവുംകാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളിലാണുള്ളത്.തീരദേശസംരക്ഷണനിയമവും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശനിയമവും ഒക്കെ നോക്കുകുത്തിയാവുകയും പുഴയോരങ്ങളും കടല്‍ത്തീരങ്ങളും ആകെ ഷോപ്പിംഗ് കോപ്ളംക്സുകളും ആശുപത്രികളും കെട്ടിടങ്ങളും നിറയുകയും ചെയ്തു.കണ്ണൂര്‍ ജില്ലയിലെ പലപ്രദേശങ്ങളും അറവുമാലിന്യങ്ങളും ഹോട്ടല്‍ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്ന സ്ഥലങ്ങളുമായിത്തീര്‍ന്നു.അവസാനത്തെ കഷണങ്ങള്‍ ഇപ്പോള്‍ ടൂറിസത്തിനായും.ഇക്കോടൂറിസം എല്ലായിടങ്ങളിലും ഇക്കോടെററിസമായിത്തീരുന്നത് കാലത്തിന്റെ കാഴ്ച.
  കണ്ണുരില്‍കണ്ടലുകള്‍അവശേഷിക്കുന്നത്പ്രധാനമായുംപഴയങ്ങാടി,മാട്ടൂല്‍,പാപ്പിനിശ്ശേരി,പയ്യന്നൂര്‍
പ്രദേശങ്ങളിലാണ.ഉപ്പൂറ്റ,കായക്കണ്ടല്‍,പൂക്കണ്ടല്‍,ചക്കരക്കണ്ടല്‍,കണ്ണാംപൊട്ടി,പിച്ചളക്കണ്ടല്‍,തിപ്പലം,ചുള്ളി,മച്ചിന്തോല്,തുടങ്ങിയ ഇനങ്ങളാണ് ഇവിടങ്ങളില്‍ പ്രധാനമായും കണ്ടുവരുന്നത്.ഇതില്‍ തിപ്പലം(Lumnitzera racemosa) എന്ന സസ്യം പയ്യന്നൂരില്‍ മാത്രമെ കാണുന്നുള്ളു.
       കേരളത്തിലെ കണ്ടലുകളെ കുറിച്ചുള്ള ഒരു പഠനം പറയുന്നത് ജൈവവൈവിധ്യത്തിന്റെ യഥാര്‍ത്ഥ കലവറകളാണ് ഇവിടം എന്നാണ്.18 ഇനം യഥാര്‍ത്ഥ കണ്ടലുകളും 23 സഹചാരിസസ്യങ്ങളും 53 ഇനം മറ്റ് സസ്യങ്ങളും കണ്ടെത്തുകയുണ്ടായി.144 നട്ടെല്ലില്ലാത്ത ജീവിവര്‍ഗ്ഗങ്ങള്‍,22 ഇനം മത്സ്യങ്ങള്‍,14 ഇനം ഉരഗങ്ങള്‍,196 ഇനം പക്ഷികള്‍,13 ഇനം സസ്തനങ്ങള്‍ എന്നിവയും കണ്ടലുകള്‍ക്കിടയില്‍നിന്ന് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.കണ്ടല്‍ച്ചെടികളുടെ താങ്ങുവേരുകളും ശ്വസനവേരുകളും നിറഞ്ഞ അടിത്തട്ട് അപൂര്‍വ്വമായ സൂക്ഷ്മാവസ്ഥ സൃഷ്ടിക്കുന്നു.ചെളിയും മണ്ണും ധാതുക്കളും നിറഞ്ഞ അവിടം നിരവധി ജീവിവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രവും പ്രജനനകേന്ദ്രവും ആണ്.ഇതാണ് വിപുലമായ ജൈവവൈവിധ്യത്തിനടിസ്ഥാനം.
കണ്ടലുകള്‍ നല്‍കിവന്ന സേവനങ്ങള്‍ തീരുന്നില്ല.ഉപ്പുജലം കരയിലെത്താതെ പിടിച്ചു നിര്‍ത്തുന്നതും ഇവരത്രെ.സമൂഹനന്മയ്ക്കായി കാളകൂടം കുടിച്ച ശിവനെപ്പോലെ ഉപ്പു മുഴുവന്‍ ഊറ്റിക്കുടിച്ച് "ഉപ്പട്ടി”(Avicennia officianalis, A.marina)എന്നു പേരുണ്ടായ കണ്ടലും ഇതില്‍പ്പെടുന്നു.ചുറ്റുമുള്ളവര്‍ക്ക് വിറകും കാലിത്തീറ്റയും ഫര്‍ണ്ണിച്ചറുകളുടെ നിര്‍മ്മാണത്തിനുള്ള തടിയും തോണിനിര്‍മ്മാണത്തിനുള്ള മരവും വരെ ഇവരില്‍നിന്നും ലഭിച്ചിരുന്നു.മിക്ക ഇനങ്ങളും നല്ല ഔഷധങ്ങള്‍ക്കൂടിയാണ്.തലമുറകളായി ദേശാടനപക്ഷികളുടെ ഇഷ്ടസങ്കേതമായ ഈ ആവാസത്തിന്റെ നാശം വിരുന്നെത്തുന്ന ചിറകുള്ള ചങ്ങാതിമാരെ നമ്മുടെ നാട്ടില്‍നിന്നും എന്നേക്കുമായി അകറ്റുകയായിരിക്കും ചെയ്യുക.കണ്ടല്‍വനങ്ങളുടെ ആവശ്യം നേരിട്ടറിഞ്ഞത്
ഉപ്പട്ടി ഇലകളില്‍ ഉപ്പ്പരലുകള്‍
സുനാമിക്കാലത്തായിരുന്നു.പല തീരങ്ങളും തിരമാലകള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങിയപ്പോള്‍ പിടിച്ചുനില്ക്കാനായത് കണ്ടല്‍ത്തീരങ്ങള്‍ക്ക് മാത്രം.

           അല്‍പമെങ്കിലും അവശേഷിക്കുന്ന അതിപ്രാധാന്യമുള്ള ഈ ആവാസത്തെ സംരക്ഷിക്കാനും ഭാവിതലമുറയ്ക്കായി കൈമാറാനും നമുക്കാവുമോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം.മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ശബ്ദഘോഷങ്ങള്‍ക്ക് ഇതിനാവുമോ?കണ്ടല്‍പൊക്കുടനെപ്പോലെ ചിലരെങ്കിലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടല്‍ക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്."ഒരേ ഭൂമി ഒരേ ജീവന്‍”,'സീക്ക്" തുടങ്ങിയവര്‍ ഏറ്റെടുത്തു മനുഷ്യസാന്നിധ്യമില്ലാതെ സംരക്ഷിക്കുന്ന കുറച്ച് കണ്ടല്‍ക്കാടുകള്‍ കണ്ണൂര്‍ ജില്ലയിലുണ്ട്. പലയിടത്തുംവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംരക്ഷണ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നതും പ്രതീക്ഷനല്കുന്നു. വനംവകുപ്പും വൈകിമാത്രം ചിലകാര്യങ്ങള്‍ ചെയ്തുതുടങ്ങിയിട്ടുണ്ട്.മാധ്യമങ്ങളിലും ഹരിതചിന്തയുടെ മിന്നലാട്ടങ്ങള്‍ കാണാനുണ്ട്.പല ജാതി ജീവികള്‍,ഒരു ഭൂമി,ഒരു ഭാവി എന്ന മുദ്രാവാക്യവുമായി ലോകം ജൈവവൈവിധ്യസംരക്ഷണം മാനവവംശ സംരക്ഷണത്തിനു വേണ്ടി മുഖ്യ കര്‍മ്മപരിപാടിയാക്കുമ്പോള്‍ നമുക്കും കണ്ടലുകളിലെ കാണാത്തതിനെ കാണാനും ഭാവിതലമുറയ്ക്കായി സംരക്ഷിക്കാനും ശ്രമിക്കാം.

2010, ജൂലൈ 5, തിങ്കളാഴ്‌ച

അഗസ്ത്യകൂടത്തിനുമുകളില്‍

     
          ഇതൊരു അപൂര്‍വ്വാനുഭവം,വടക്കന്‍ കേരളത്തില്‍ നിന്നും അഞ്ഞൂറോളം കിലോമീറ്ററുകള്‍ താണ്ടി അത്യുന്നതമായ ഈ ഗിരിമകുടത്തിന്റെ ഗരിമയും ഗാംഭീര്യവും ഒപ്പം ഭയാനകതയും ആവോളം അനുഭവിക്കുക,കാടുകളും മേടുകളും ചോലകളും മുളങ്കൂട്ടങ്ങളും വഴി തുറന്നുതന്നത് ഈ സ്വപ്നസമാന അന്തരീക്ഷത്തിലേക്കായിരുന്നു.വന്യവും വശ്യവും ആയ ഈ കാഴ്ച തികച്ചും അവര്‍ണ്ണനീയം.
          തിരുവനന്തപുരത്തിനു കിഴക്ക് പശ്ചിമഘട്ടമലനിരകളിലുള്ള അഗസ്ത്യകൂടത്തിലേക്കാണ് ഈ യാത്ര.എല്ലാവര്‍ഷവും ശിവരാത്രിക്ക് മുന്നേയുള്ള ഒരു മാസക്കാലം മാത്രമാണ് വനംവകുപ്പ് ഇവിടേക്ക് തീര്‍ത്ഥാടകരേയും സഞ്ചാരികളേയും അനുവദിക്കുന്നത്.അതും മുന്‍കൂട്ടി പ്രവേശനപാസ്സ് മൂലം എണ്ണം പരിമിതപ്പെടുത്തിക്കൊണ്ട്.2001 ല്‍ രൂപീകരിച്ച അഗസ്ത്യവനം ബയോസ്ഫിയര്‍ റിസര്‍വ്വില്‍പെട്ട അഗസ്ത്യകൂടംകൊടുമുടിക്ക് 1866 മീറ്റര്‍ ഉയരമുണ്ട്,2695 മീറ്റര്‍ ഉള്ള ആനമുടിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്.ഈയൊരു കൊടുമുടി കയറുക എന്ന ലക്ഷ്യവുമായാണ് ഞങ്ങളുടെ അഞ്ചംഗസംഘം യാത്ര തുടങ്ങിയത്.
               തിരുവനന്തപുരത്തിന് കിഴക്ക് എഴുപതോളം കിലോമീറ്ററുകള്‍ വളഞ്ഞുപുളഞ്ഞ് കയറി,പത്തോളം ഹെയര്‍പിന്‍ വളവുകള്‍തിരിഞ്ഞ് കെ.എസ്.ആര്‍.ടി.സിയുടെ പകുതി ബസ്സ് ചെന്നുനിന്നത് ബോണക്കാട് തേയിലക്കമ്പനിയുടെ ഇടിഞ്ഞ് പൊളിയാറായ ഓഫീസിനുമുന്നില്‍.തുരുമ്പെടുത്ത നഷ്ടപ്രതാപങ്ങളുമായി ആ മലഞ്ചെരുവില്‍ അങ്ങനെനില്ക്കുന്ന ആ കെട്ടിടസമുച്ചയം ഒരു ഭീകരസത്വത്തിന്റെ പ്രതീതി ജനിപ്പിച്ചു.ഗേറ്റിനുമുന്നിലുള്ള അനുവാദമില്ലാതെ പ്രവേശനമില്ലെന്ന ബോര്‍ഡും അവഗണിച്ച് യാത്രതുടര്‍ന്ന ഞങ്ങളുടെ സംഘം രണ്ടുകിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി.ആള്‍വാസം കുറഞ്ഞപഴയവീടുകളും വളര്‍ച്ചമുരടിച്ച് ഉപേക്ഷിക്കപ്പെട്ട തേയിലത്തോട്ടങ്ങളും സമ്പന്നവും തിരക്ക്പിടിച്ചതുമായ ഒരു ഭൂതകാലത്തിന്റെ ശേഷപത്രമെന്ന് തീര്‍ച്ച.വയനാടന്‍കാടുകളോട് സാമ്യമുള്ള കാടുകളിലൂടെ രണ്ട് മൂന്ന് കിലോമീറ്ററുകള്‍ക്കപ്പുറം അല്‌പം ഉയരത്തില്‍ ഒരു ചെറിയകെട്ടിടം-വനംവകുപ്പുകാരുടെ പരിശോധനാകേന്ദ്രം.ഒരുവശത്ത് യാത്രികരുടെ ബൈക്കുകള്‍ നിരനിരയായി.നാല്പതില്‍പ്പരം പേര്‍ കൌണ്ടറിനുമുന്നില്‍.ബര്‍മുഡയും ട്രക്കിംഗ്ഷൂസും കറുത്തകണ്ണടയും വെച്ച് അടിമുടിചെത്തിനടക്കാന്‍ വന്നവര്‍ മുതല്‍ കാവിയണിഞ്ഞ് ഭസ്മംപൂശി ജടാമകുടങ്ങള്‍ നീട്ടിവളര്‍ത്തിയവര്‍ വരെ.ഏവര്‍ക്കും ഒരേ ലക്ഷ്യം.മുപ്പതോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള അഗസ്ത്യകൂടമലനിരകളുടെ നെറുകയിലെത്തെണം.ദ്വിദിനയാത്രക്കുള്ള ഭാണ്ഡക്കെട്ടുകളില്‍ പഴവുംഅവിലും മലരും തൊട്ട് ബര്‍ഗറും ചീസും ഗ്ളൂക്കോസും 'റെഡ്ബുളും'വരെ. സര്‍വ്വംമറന്ന് ആഹ്ളാദിക്കാനെത്തിയവര്‍, സര്‍വ്വംതൊഴുത് ഭക്തിയില്‍ ആറാടുന്നവര്‍,ഒപ്പം ഈ വനാന്തരത്തിലെ ആറുകളിലും ചോലകളിലും സസ്യങ്ങളിലും പക്ഷികളിലും സര്‍വ്വചരാചരങ്ങളിലും സാക്ഷാത്ക്കാരം തേടുന്ന മറ്റുചിലരും-അങ്ങിനെപോയി ആ വൈവിധ്യം. ഊഴമനുസരിച്ച് പേരുവിളിച്ച് ഐഡന്റിറ്റി ഉറപ്പിച്ചതിനുശേഷം സര്‍വ്വഭാണ്ഢങ്ങളും അഴിച്ചെടുത്തൊരു പരിശോധന. മദ്യവും മറ്റും കൊണ്ടുപോകുന്നത് തടയാനാണത്രെ ഇത്. ഒരു വനവാസി വഴികാട്ടിയായി മുന്നില്‍. വരണ്ട കാടുകള്‍,മലമടക്കുകളോട് ചേര്‍ന്ന് ഇരുണ്ടകാടുകള്‍.നീര്‍ച്ചാലുകളും അരുവികളും പാറക്കൂട്ടങ്ങളില്‍ തട്ടിച്ചിതറുന്നു,പൊട്ടിച്ചിരിക്കുന്നു.കിലോമീറ്ററുകള്‍ ദൃശ്യങ്ങളുടെ തനിയാവര്‍ത്തനം.
          ലാത്തിമൊട്ടയെന്ന ഒന്നാം ക്യാമ്പില്‍ വെച്ച് വഴികാട്ടി മാറുന്നു.സാമാന്യം ദീര്‍ഘങ്ങളായ കയറ്റങ്ങളും ചെറുചെറു ഇറക്കങ്ങളും.വിശ്രമഇടവേളകളുടെ ആവൃത്തിയും ദൈര്‍ഘ്യവും കൂടുന്നു.സഞ്ചിയിലെ പഴങ്ങളുടെ ഏണ്ണവും കുറയുന്നു.കരമനയാറുംനെയ്യാറും ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക പ്രവാഹങ്ങളുടെയും തുടക്കം ഈ മലഞ്ചെരിവുകളില്‍നിന്ന്.പലതും മുറിച്ച്കടന്നും നനഞ്ഞ് കയറിയും കുപ്പികളില്‍ ദാഹജലമായി നിറച്ചും കുടിച്ചും ഒരു മണിയോടെ അട്ടയാറെന്ന നീര്‍ച്ചോലയുടെ തീരത്ത് ഉച്ചഭക്ഷണപ്പൊതികളഴിക്കുന്നു. മുന്നേ നടന്നവരും തിരിച്ചിറങ്ങുന്നവരും മരമുത്തശ്ശന്‍മാരുടെ കാല്‍ക്കീഴില്‍ വിശപ്പടക്കുന്നു, വിശ്രമിക്കുന്നു.സമീപം വഴികാട്ടികളായ വനവാസിസഹോദരന്‍മാര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി അവരും കഴിക്കുന്നു. ഭക്ഷണത്തിനു ശേഷം അട്ടയാറിലെ തെളിനീര് ആവോളം കോരിക്കുടിച്ച് അല്‍പമൊന്ന് വിശ്രമിക്കുമ്പോഴേക്കും പുതിയവഴികാട്ടിയായ ചന്ദ്രന്‍കാണിയുടെ നിര്‍ദ്ദേശം, നേരം പോകുന്നു...ഇനിയുള്ളത് ആനക്കാടുകള്‍.
             വീണ്ടും കയറ്റം.പക്ഷെ ഇപ്പോള്‍ വഴിക്കിരുവശവും രണ്ടാള്‍ ഉയരത്തില്‍ പുല്‍മേടുകള്‍,മലമടക്കുകളോട് ചേര്‍ന്ന് മുളങ്കാടുകള്‍. ആനകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ ആവാസം നോക്കെത്താദൂരത്തില്‍ ഉയര്‍ന്ന്പരന്ന് കിടക്കുന്നു. ഒപ്പമുള്ളവരെ പിന്നിലാക്കി ചന്ദ്രന്‍കാണിക്കൊപ്പം കിതപ്പോടെ വേഗതകൂട്ടി.ചില വിവരങ്ങള്‍ കൈക്കലാക്കുകയായിരുന്നു ഉദ്ദേശ്യം. കാടിന്റെ സ്വഭാവവും പ്രകൃതവും ജനിച്ചപ്പോള്‍തൊട്ട് പരിചയമുള്ള ആ നിഷ്കളങ്കന്‍ തന്റെ സ്വതസിദ്ധമായ ഭാഷയില്‍ കഴിഞ്ഞതീര്‍ത്ഥാടനക്കാലത്ത് ആനക്കൂട്ടം രണ്ടുപേരെക്കൊന്നതും മറ്റും മറ്റും വിവരിച്ചു.മുന്നിലകപ്പെട്ട ആനക്കൂട്ടത്തെ ക്യാമറയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യമൊന്ന് പോസുചെയ്തവര്‍, ബഹളവും ഫ്ളാഷിന്റെ തീവ്രതയും കൂടിയപ്പോള്‍ യാത്രികര്‍ക്ക് നേരെ തിരിഞ്ഞു. കാട്ടിലും സൈര്യം കൊടുക്കാഞ്ഞാല്‍? കഥകേട്ടതോടെ പുല്‍മേടുകള്‍ക്കിടയിലെ ഓരോ പാറക്കൂട്ടവും ചലിക്കുന്നതുപോലെ! അഗസ്ത്യകൂടത്തിന്റെ മാത്രം പ്രത്യേകതകളായ ആരോഗ്യപ്പച്ചയേക്കുറിച്ചും കല്ലാനകളേക്കുറിച്ചും ആരാഞ്ഞു. വനവാസികള്‍ മരുന്നായും ഭക്ഷണമായും ഉപയോഗിക്കുന്ന ആ ആരോഗ്യപ്പച്ച യാത്രാവഴിയില്‍ കണ്ടുകിട്ടാന്‍ സാധ്യതയില്ലന്നെറിഞ്ഞപ്പോള്‍ വിഷമം തോന്നി.വനാന്തരങ്ങളിലെ കോളനികളിലുള്ള സര്‍വ്വശിക്ഷാഅഭിയാന്റെവിദ്യാലയങ്ങളെക്കുറിച്ചുംഅതിന്റെശോചനീയാവസ്ഥയെക്കുറിച്ചുംസൂചിപ്പിച്ചു.വനവാസികളുടെഇടയില്‍യോഗ്യതയുള്ളവരുണ്ടായിട്ടുംപുറമേനിന്നുള്ളവരെ നിയമിക്കുന്നതാണ് നിലവാരതകര്‍ച്ചക്ക് ഒരു കാരണമെന്ന്പലരും സൂചിപ്പിച്ചു.വനംവകുപ്പുകാരും ജന്തുശാസ്ത്രജ്ഞന്‍മാരുംഇനിയും അംഗീകരിച്ചിട്ടില്ലാത്ത കല്ലാനകളെ അദ്ദേഹം നേരിട്ടുകണ്ടിട്ടുള്ളകാര്യവും അല്‍ഭുതത്തോടെയാണ് കേട്ടത്.കല്ലാനകള്‍ കൂടുതല്‍ അക്രമാസക്തരും വലിയ ഓട്ടക്കാരും ആണത്രെ.ചില ഫോട്ടോഗ്രാഫര്‍മാര്‍ ഈയ്യിടെ കല്ലാനകളുടെ ഫോട്ടോഎടുത്ത വിവരം മാധ്യമങ്ങളില്‍ വന്നിരുന്നു.
       പുല്‍മേടുകളുടെ അവസാനം ചെങ്കുത്തായ മലമടക്കുകളുടെ ആരംഭം.അറുപതും എഴുപതും ഡിഗ്രിചെരിവുണ്ടെന്നു തോന്നുന്നു.യാത്രികരെല്ലാംപത്തടി നടന്ന്,അഞ്ച് മിനുട്ട് നില്പുംഇരിപ്പും എന്നനിലയിലായി.എത്രസമയം?എത്ര ചെരിവുകള്‍? ഒരു ധാരണയും ഇല്ല.അവസാനം മലകള്‍ ഇരിന്നുതുടങ്ങി.വഴിയിലുടനീളം മരങ്ങളുടെ കീഴിലും കല്ലുകളുടെ മുകളിലും മഞ്ഞള്‍പ്പൊടിയും ഭസ്മവും വാരിവിതറിയിരിക്കുന്നു.കല്ലിലുംമരത്തിലും പരമാത്മദര്‍ശനം നടത്തുന്ന വിശിഷ്ടമായ കാഴ്ചപ്പാട്.എല്ലാംഒന്നാകുന്ന അദ്വൈതം! കാട്ടുപാത നീണ്ടുചെന്നത് ആദ്യദിവസത്തെ ഇടത്താവളമായ അതിരുമല ഡോര്‍മിറ്ററിയിലേക്ക്.
സമയം വൈകുന്നേരം അഞ്ചുമണി.കരിങ്കല്ല് കൊണ്ടുനിര്‍മ്മിച്ച വിശാലമായ കെട്ടിടം.വൃത്തിയുംവെളിച്ചവും തീരെ കുറവ്.യാത്രാസംഘങ്ങള്‍ തലങ്ങും വിലങ്ങുമായി നടുനിവര്‍ക്കുന്നു,പുലര്‍ച്ചെതുടങ്ങിയ യാത്രയുടെ ക്ഷീണവുമായി.മുഖമൊന്ന് കഴുകിയപ്പോഴേക്കും കുളിക്കാനുള്ളആഗ്രഹംഉപേക്ഷിച്ചു.അത്രയ്ക്കുണ്ട്കുളിര്പുറത്തിറങ്ങി.തണുത്തകാറ്റ്ചീറിയടിക്കുന്നു. തൊട്ടടുത്തുള്ള വനസംരക്ഷണസമിതിയുടെ മുളകൊണ്ടു നിര്‍മ്മിച്ച താല്ക്കാലിക കേന്റീനില്‍നിന്നും ആവിപാറുന്ന കട്ടന്‍കാപ്പി കുടിച്ചു.വലിയആശ്വാസം!പുറത്തിറങ്ങിയപ്പോഴേക്കും കാറ്റിന്റെ ശക്തി ഇരട്ടിച്ചതുപോലെ,ഇളകിയാടുന്ന മരച്ചില്ലകളുടെ നിലയ്ക്കാത്ത ശബ്ദഘോഷം., ഇന്നു പൌര്‍ണ്ണമി,മാനത്ത് പൂര്‍ണ്ണചന്ദ്രന്‍-മനസ്സിലും. നേരെ മുന്നില്‍ ദൂരെ ഉയര്‍ന്നു നില്ക്കുന്നു അഗസ്ത്യകൂടം! വെണ്‍നിലാപ്പാല്‍ക്കടലില്‍ മുങ്ങിക്കുളിച്ച്, ആപാദചൂഢം മേഘമാലകളാല്‍ അലംകൃതമായി.ആ വിസ്മയലോകത്ത് തിങ്കളും മേഘങ്ങളുംനക്ഷത്രങ്ങളും അഗസ്ത്യശൃംഖത്തോട് ഒളിച്ച്കളിക്കുന്നതു പോലെ.ഈ ദൃശ്യമാസ്മരികതയില്‍ നിര്‍വൃതിപൂകി മുറ്റത്ത് അങ്ങിങ്ങായി ചിതറിനില്‍ക്കുന്നു ആള്‍ക്കൂട്ടങ്ങള്‍. പൊള്ളുന്ന കഞ്ഞിയും പയറും പപ്പടവും കൊണ്ട് വയറുനിറച്ച് പുതപ്പിനുള്ളിലേക്ക്,അഗസ്ത്യശിഖരവും സ്വപ്നത്തിലേറ്റി.
        അസ്ഥിതുളക്കുന്ന തണുപ്പില്‍ കാന്റീനില്‍നിന്നുംഉപ്പുമാവുംകഴിച്ച് ചെറുഭാണ്ഡവും പേറി യാത്രസംഘത്തിലെ അവസാനകൂട്ടമായി ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു.ആറുകിലോമീറ്ററുകള്‍ കുത്തനെ താണ്ടണം.അല്പം മഴക്കാടും പിന്നെമുളങ്കാടുംകഴിഞ്ഞ് എത്തിയത് വിശാലമായ പാറപരപ്പിലേക്ക്.ഒരു ഹോളിവുഡ് സിനിമാദൃശ്യം പോലെ. നാലുഭാഗവും മലകള്‍,മലകളില്‍ നിന്നും നീര്‍ച്ചാലുകള്‍, മലമടക്കുകള്‍ക്കിടയില്‍ ചോലക്കാടുകള്‍.പാറക്കെട്ടിലെ അല്‍പം ജലത്തില്‍ മുഖംകഴുകി,വലതുകൈ ചലിക്കുന്നില്ല!തണുത്ത് മരവിച്ചിരിക്കുന്നു.വീണ്ടും ഉയരങ്ങളിലേക്ക്, മഞ്ഞയും ചുവപ്പും നീലയും വര്‍ണ്ണങ്ങളില്‍ ചെടികളും ചെറുമരങ്ങളും പൂത്തുലഞ്ഞു നില്‍ക്കുന്നു. കള്ളിച്ചെടികള്‍, നിരവധി ഇനങ്ങളില്‍പ്പെട്ട ഓര്‍ക്കിഡുകള്‍, അതിരാണിയുടേയും കോളാമ്പിയുടേയും കുഞ്ഞനുജത്തിമാര്‍,അതോ ചേച്ചിമാരോ? നടന്നു കയറിയത് തമിഴ് മണ്ണിലേക്കെന്ന് ആരോപറയുന്നു.ഒരു വശത്ത് നെയ്യാറും പേപ്പാറയും മറുവശത്ത് താമ്രപര്‍ണ്ണിയും പേരറിയാത്ത മറ്റ് പലതും പരിചയമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.ആരോഹണം തീര്‍ത്തും കുത്തനെയായി.മരക്കുറ്റികളില്‍ കെട്ടിയകയറിലായി പലസ്ഥലത്തും കയറ്റം.വെള്ളക്കുപ്പികളും ഗ്ളൂക്കോസ് പാക്കറ്റുകളും അതിവേഗം കാലിയാവുന്നു.ഇരുന്നും നിരങ്ങിയും പതുക്കെ മുകളിലേക്ക്."നോവിന്റെ ശൂലമുനമുകളില്‍" കയറിയഅവസ്ഥ.താഴെ വിദൂരതയില്‍ അഞ്ചുമലകള്‍ ചേര്‍ന്ന പാണ്ഡവന്‍മലയും കവരുമലയും, ഉറുമ്പിന്‍നിരകള്‍ പോലെ ദൂരെ മടക്കയാത്രയില്‍ ഏര്‍പ്പെട്ടവര്‍.

        ''ഒടുവില്‍ നാമെത്തി ആ ശൈലശൃംഖത്തിന്റെ കൊടുമുടിയില്‍”-പന്ത്രണ്ടുമണിയോടെ. ഈ'നാരായ ബിന്ദുവില്‍' അഗസ്ത്യമുനിയുടെ ഒരുചെറുകരിങ്കല്‍ പ്രതിമയും ദര്‍ശനപുണ്യം തേടിയെത്തിയ രണ്ടോ മൂന്നോ തീര്‍ത്ഥാടകസംഘങ്ങളും മാത്രം.കോടമഞ്ഞ് വന്നും പോയും. മറുവശത്ത് നൂറ് കണക്കിന് മീറ്റര്‍ കുത്തനെ താഴ്ച.പക്ഷെ മഞ്ഞ് കാരണം ഒന്നും കാണാനില്ല.കാറ്റ് തച്ചുതകര്‍ക്കുന്നു. കൊടും ഭയം,കാറ്റ് തട്ടിയെടുത്താല്‍ ഒരു പക്ഷെ അത്യാഗാധതയിലാവാം നിലം തൊടുന്നത്. ആരോ ഉയര്‍ത്തിയ ദേശീയപതാക കാറ്റില്‍ അടിച്ചുപറക്കുന്നു.ഒരു അന്യഗ്രഹത്തിലെത്തിയ പ്രതീതീയുമായി ആ വന്യവിസ്മയത്തില്‍ അല്പസമയം ഇരുന്നു.
കാറ്റ് ചീറിയടിക്കുന്ന് അവിടെനിന്നും തെല്ല് മാറി കാറ്റേറ്റ് ചുരുണ്ട് കുറുകിയ ശാഖകളോട് കൂടിയ മരങ്ങള്‍ക്കിടയില്‍ അഗസ്ത്യന്റെ പ്രതിമയ്ക്ക് ചുറ്റും രണ്ട് മൂന്ന് സംഘങ്ങളിലായി പത്ത് പതിനഞ്ച്പേര്‍. യാത്ര തുടങ്ങിയസ്ഥലത്ത് തൊട്ട് കൈയ്യിലേന്തിയ പാലും തേനും ഭസ്മവും ഒപ്പം ജലവും ഫലവര്‍ഗ്ഗങ്ങളും പ്രതിമയില്‍ അഭിഷേകം ചെയ്യുന്നു, കര്‍പ്പൂരാരതി ഉഴിയുന്നു, കണ്ണുകളടച്ച് ധ്യാനനിമഗ്നരാവുന്നു.തുടര്‍ന്ന് അടുത്ത സംഘത്തിന്റെ ഊഴം.അഭിഷേകാവശിഷ്ടങ്ങളും മറ്റും വളരെവൃത്തിയില്‍ കഴുകിമാറ്റി തുടച്ചുവൃത്തിയാക്കി അവരും പൂജകള്‍ തുടരുന്നു.അവരുടെ പ്രവൃത്തികളിലെ ശ്രദ്ധയും ഭാവവും വിശ്വാസത്തിന്റെ ശക്തിയും തീവ്രതയും വിളിച്ചോതി. ഈ വിശ്വാസം തന്നെയാകാം വൃദ്ധരെക്കൊണ്ടുപോലും വളരെ ലാഘവത്തോടെ ഈ കൊടുമുടി ഏറാന്‍ സഹായിക്കുന്നതും.
          അവസാനസംഘത്തിന്റെ അഭിഷേകവും അവസാനിച്ചു.സമയം ഒരു മണി.ഇറങ്ങാനുള്ള ദുര്‍ഘടപാതകളും ഒപ്പം ആനക്കാടുകളും കോടക്കാറുകളും യാത്രികരെ ധൃതിയിലുള്ള തിരിച്ചിറക്കത്തിന് പ്രേരിപ്പിച്ചു.പൂജാവസ്തുക്കളിലെ ഏതാനും ഫലവര്‍ഗ്ഗങ്ങളുമെടുത്ത് വഴികാട്ടിയായ വനവാസി ഏറ്റവും പിന്നിലായി.അവശേഷിക്കുന്ന പഴങ്ങള്‍ ആനകളും മറ്റ് ജീവികളും കൊണ്ടുപോകുമത്രെ.ഈ നെടുങ്കന്‍ പാറക്കൂട്ടങ്ങളും കയറി ആനക്കൂട്ടങ്ങള്‍ എത്തുന്നത് മനസ്സില്‍ കണ്ടു. കോടക്കാറുകള്‍ മാനം നിറഞ്ഞപ്പോള്‍ നട്ടുച്ചക്കും കൂരുരിട്ട്,ഇനിയവിടെ ചീറിയടിക്കുന്ന കാറ്റും സര്‍വ്വതിനും സാക്ഷിയും സംരക്ഷകനും ആയി അഗസ്ത്യനും മാത്രം............